ചങ്ങനാശേരി: അടിസ്ഥാന വർഗത്തെ ഉയർത്താനോ ഒപ്പം നിർത്താനോ സാധിക്കാത്തതാണ് ഇടതുപക്ഷത്തിന്റെ പ്രധാന പപരാജയ കാരണമെന്ന് തുറന്നടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചില പാർട്ടികൾ പിളരുന്തോറും എംപിമാരും എംഎൽഎമാരും മന്ത്രിമാരും കൂടുകയാണ്. എന്നാൽ, ഈഴവ സമുദായത്തിൽ നിന്നുള്ള പ്രതിനിധികൾ കുറയുന്നതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
15 ശതമാനം മാത്രമുള്ള സവർണ വിഭാഗത്തിനാണു കേരളത്തിലെ ദേവസ്വം ബോർഡുകളിലെ 96 ശതമാനം നിയമനവും ലഭിച്ചത്. ബോർഡ് നിയമനം പിഎസ്‌സിക്കു വിടണമെന്ന നിവേദനം ആരും ഇതുവരെ പരിഗണിച്ചിട്ടില്ല. മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നൽകിയ സർക്കാർ സവർണർക്കു മുന്നിൽ മുട്ടുകുത്തി.
കേരളത്തിലെ 5 ദേവസ്വം ബോർഡുകളിലും ഇന്നും പിന്നാക്ക വിഭാഗങ്ങൾക്ക് അയിത്തമുണ്ട്. ക്ഷേത്രപ്രവേശനം ഇന്നും ശരിയായ രീതിയിൽ പ്രാവർത്തികമായോ എന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.