കോഴിക്കോട്: കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ്, മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ഓഫീസിലാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. മൂന്നാംതവണയാണ് വിജിലന്‍സ് കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്.
വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ.എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ ഷാജിയുടെ വീട്ടിൽ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട ചില കൗണ്ടർഫോയിലുകളിലും പൊരുത്തക്കേട് ഉണ്ടെന്നാണ് വിവരം. ഇക്കാര്യവും അന്വേഷിക്കും.
ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാവും വിജിലന്‍സ് ചോദ്യം ചെയ്യുക. എന്നാൽ എംഎല്‍എയായിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി, സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്. അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona