ദില്ലി: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ വികാസ് മുഹമ്മദ് ദില്ലിയിൽ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാൾ. ദില്ലി വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായിരിക്കുന്നത്. പാകിസ്ഥാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വികാസ് ഖാലിസ്ഥാൻ- ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. വികാസ് വര്‍മ്മ എന്നായിരുന്നു ഇയാളുടെ ആദ്യ പേര്. കറാച്ചിയിലെത്തിയ വികാസ് മതം മാറുകയും പാകിസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് വികാസ് മുഹമ്മദ് എന്ന് പേര് മാറ്റിയത്.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ പോലീസ് കണ്ടെത്തിയെന്ന് മനസിലാക്കിയതോടെ വികാസ് ഇന്ത്യ വിട്ടിരുന്നു. ദുബായ് വഴി പാകിസ്ഥാനിലേക്കാണ് ഇയാള്‍ പോയത്. വികാസിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാലിസ്ഥാൻ- പാകിസ്ഥാൻ ഭീകരർക്കിടയിലെ ഇടനിലക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപും മൊബൈല്‍ ഫോണും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വികാസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.