വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ അനിശ്ചിതത്വം. കരാര്‍ പ്രകാരമുള്ള നിര്‍മാണകാലാധി ഇന്നലെ അവസാനിച്ചപ്പോഴും പദ്ധതി പാതിവഴിയിലാണ്. കരാര്‍ കാലാവധി നീട്ടുന്നകാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. കരാര്‍ പ്രകാരം വൈകുന്ന ഓരോ ദിവസത്തേക്കുമുള്ള നഷ്ടപരിഹാരം അദാനിയില്‍ നിന്ന് തല്‍ക്കാലം ഈടാക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത വര്‍ഷം ഡിസംബറിലേ നിര്‍മാണം പൂര്‍ത്തിയാകൂ എന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
015 ഡിസംബറിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണം തുടങ്ങിയത്. നാലുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകണം. കരാറില്‍ പറഞ്ഞ 1460 ദിവസം ഇന്നലെ പൂര്‍ത്തിയായെങ്കിലും തുറമുഖ നിര്‍മാണത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കേണ്ട പുലിമുട്ട് 650 മീറ്റര്‍ വരെയേ എത്തിയിട്ടുള്ളു. പാറക്ഷാമമാണ് ഇതിന് കാരണമെന്നും കരയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഓഖിമൂലം പദ്ധതിപ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി കാലാവധി നീട്ടിനല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. അദാനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതും തല്‍ക്കാലം പരിഗണിക്കുന്നില്ല.
സര്‍ക്കാരും അദാനിയും കോടികള്‍ ഇതിനകം മുടക്കിയ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു. ഇന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്ന് നിര്‍മാണ പുരോഗതി വിലയരുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് പാറയെത്തിച്ച് പുലിമുട്ട് നിര്‍മാണം പുരോഗമിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു. കൂടുതല്‍ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും എത്തിച്ച് നിര്‍മാണത്തിന്റെ ഗതിവേഗം കൂട്ടണമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കപ്പെട്ടില്ല എന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്.