വയനാട്: വയനാട്ടിൽ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിന് പുറകിൽ വൻ അഴിമതി. സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന് നിയമനം നൽകാൻ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. പല വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാർ സ്കൂളിൽ നിന്നടക്കമുള്ള കുട്ടികളുടെ ടിസി വാങ്ങിപ്പിച്ചതായി തെളിഞ്ഞു.
കൂടാതെ ആറാം പ്രവർത്തി ദിനമുള്‍പ്പെടെ ടിസി അനുവദിച്ചതിന്‍റെ തെളിവുകളും പുറത്ത് വന്നു. വെളളമുണ്ട എയുപി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടികളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിൽ വിദ്യാഭ്യാസ വകുപ്പും കൂട്ടുനിന്നു.
പി. ഗഗാറിന്‍റെ മകൻ പിജി രഞ്ജിതിനാണ് ഇത്തരത്തിൽ അട്ടിമറി നടത്തി നിയമനം നൽകിയത്. തരുവണ സര്‍ക്കാർ സ്കൂളിലെ 4 കുട്ടികളെയാണ് രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളിലേക്ക് മാറ്റിയത്. കൂടാതെ വഞ്ഞോടുളള എയ്ഡഡ് സ്കൂളിലെ കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റി. രാഷ്ട്രീയ സ്വാധീനത്താല്‍ വലിയ ക്രമക്കേട് നടന്നതായാണ് രക്ഷിതാക്കൾ പറയുന്നത്.