Friday, May 17, 2024
spot_img

“പാകിസ്ഥാൻ സ്വന്തം മണ്ണിൽ മതഭീകരത വളർത്തി വലുതാക്കുന്നു, അതു അതിർത്തിയിലേയ്ക്കും പടർത്തുന്നു”; യുഎന്നിൽ പാക് ഭരണകൂടത്തെ മുൾമുനയിൽ നിർത്തി ഇന്ത്യ

ന്യൂയോർക്ക്: പാഞ്ച്ശീർ കീഴടക്കാൻ താലിബാൻ ഭീകരരെ സഹായിച്ചത് പാകിസ്ഥാനായിരുന്നു. ഇതിനുപിന്നാലെ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് പലയിടത്തുനിന്നും ഉയർന്നുവന്നത്. ഇപ്പോഴിതാ പാകിസ്ഥാനെതിരെ വീണ്ടും തെളിവു നിരത്തി മതഭീകരതയ്‌ക്കെതിരെ ഐക്യരാഷ്‌ട്ര സഭയിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഭാരതം.

സാംസ്കാരികമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തുന്നതെന്നും ഭീകരതയ്‌ക്കായി ഒരു മതത്തെ ഉപയോഗിക്കുന്ന നീചമായ പ്രവർത്തനമാണ് അയൽരാജ്യത്തോട് കാണിക്കുന്നതെന്നും ഇന്ത്യ യുഎന്നിൽ തുറന്നടിച്ചു. ‘ സാംസ്‌കാരിക സമാധാനവും കോവിഡിന് ശേഷം രാജ്യങ്ങൾക്കിടയിലെ സമന്വയവും’ എന്ന വിഷയത്തിലെ ചർച്ചയിലാണ് ഇന്ത്യ പാകിസ്ഥാന്റെ മതഭീകരതയെ തുറന്നുകാട്ടിയത്. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയുടെ സെക്രട്ടറി വിദിഷാ മൈത്രയാണ് പാകിസ്ഥാന്റെ ഭീകരതയെ തെളിവുസഹിതം സഭയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചത്.

വിദിഷാ മൈത്രയുടെ വാക്കുകൾ ഇങ്ങനെ:

‘സാംസ്‌കാരികമായ സമാധാനം എന്നത് കൂറേ മൂല്യങ്ങളിലും തത്വങ്ങളിലും അടിയുറച്ചതാണ്. ഇത് ഇന്ന് നിരവധി സമ്മേളനങ്ങളിലും ഉച്ചകോടിയിലും നടക്കുന്ന പ്രസംഗങ്ങളായി അവസാനിക്കുകയാണ്. ആരും ആഗോളതലത്തിലെ രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഒരു നടപടിയിലേക്കും പ്രായോഗികമായി കടക്കുന്നില്ല. അന്താരാഷ്‌ട്ര വേദികളിൽ തെറ്റിദ്ധാരണ പരത്തുകയും മറുവശത്തുകൂടെ അയൽരാജ്യത്തിന് നേരെ ഭീകരത അഴിച്ചുവിടുന്ന പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ദശകങ്ങളായി ഇരയാണ്.’ എന്നും വിദിഷാ മൈത്ര തുറന്നടിച്ചു.

ജമ്മുകശ്മീർ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനിയുടെ മരണത്തെയും ജമ്മുകശ്മീരിലെ കേന്ദ്രസർക്കാർ ഇടപെടലിനേയും ഐക്യരാഷ്‌ട്രസഭയിൽ പരമാർശിച്ചുകൊണ്ട് പാകിസ്ഥാൻ പ്രതിനിധി മുനീർ അക്രം പ്രസ്താവന നടത്തിയതിനു പിന്നാലെയായിരുന്നു ഇന്ത്യൻ പ്രതിനിധിയുടെ ചുട്ട മറുപടി. ഐക്യരാഷ്‌ട്രസഭയുടെ വേദിയിൽ നിരന്തരം പാകിസ്ഥാൻ നടത്തുന്നത് നുണപ്രചാരണമാണെന്നും ഇന്ത്യക്കെതിരെ നടത്തുന്ന സാംസ്‌ക്കാരിക ഭീകരത എല്ലാവരും തിരിച്ചറിയണമെന്നും, പാകിസ്ഥാൻ നടത്തുന്ന എല്ലാ ആരോപണങ്ങളേയും ഞങ്ങൾ തള്ളുന്നുവെന്നും മൈത്ര പറഞ്ഞു. എന്നാൽ ഇന്ത്യ എന്നും ലോകസമാധാനത്തിനായി നിലകൊള്ളുന്ന രാജ്യമാണ്. ജനാധിപത്യത്തിന്റെ എല്ലാ നന്മകളും അഹിംസയും ഇന്ത്യയുടെ സംഭാവനയാണെന്നും വിദിഷ മൈത്ര ചൂണ്ടിക്കാട്ടി.

Related Articles

Latest Articles