ദുബായ് : പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലി പറഞ്ഞു. ദുബായിൽ, ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമൻസ് സംബന്ധിച്ച കാര്യങ്ങൾ അത് സംബന്ധിച്ച് വാർത്ത നൽകിയവരോടു ചോദിക്കണമെന്നും ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാദ്ധ്യമങ്ങളിൽ തന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നുണ്ടെന്നും നിയമപരമായി നേരിടേണ്ടതുണ്ടങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആരോപണങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും തന്നെ പിന്നോട്ടടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവം തന്നെ മുന്നോട്ടു പോകുമെന്നും സമൂഹ മാദ്ധ്യമങ്ങളിലുള്ള ആരോപണങ്ങൾ തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും യൂസഫലി വ്യക്തമാക്കി.