ഇന്ന് അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവുമാണല്ലോ. അതേസമയം, ഇന്ന് ദേശീയ സെൽഫി ദിനം കൂടിയാണ്. സ്വന്തം മുഖം കണ്ണാടിയിൽ നോക്കാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ തന്നെ മൊബൈലിൽ സെൽഫികൾ എടുക്കാത്തവരും ചുരുക്കമാണ്.
1885 ൽ ക്യാമറ കണ്ടുപിടിച്ച സമയം മുതൽക്കേ മനുഷ്യർ ഫോട്ടോ എടുക്കാൻ തുടങ്ങിയിരുന്നുവെങ്കിലും ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ കടന്നു വരവോടെയാണ് ഫോട്ടോകൾ എടുക്കുന്നവരുടെയും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നവരുടെയും എണ്ണം വർധിച്ചത്. ഏകദേശം 2005 ആയപ്പോഴേക്കും ഡിജിറ്റൽ ക്യാമറകളും സോഷ്യൽ മീഡിയയും ഫോണുകളുമൊക്കെ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങി.
പതിയെ എല്ലാവരുടെയും നിത്യജീവിതത്തിലേക്ക് സെൽഫി എന്ന വാക്കും കടന്നുകൂടി. സെൽഫി എന്ന ആശയത്തിന്റെ കടന്നു വരവ് അമേരിക്കൻ രസതന്ത്രജ്ഞനും ഫോട്ടോഗ്രാഫിയുടെ സ്ഥാപകനുമായ റോബർട്ട് കൊർണേലിയസിലൂടെയായിരുന്നു. 1839 ൽ അദ്ദേഹം തന്റെ ചിത്രം ഫോട്ടോഗ്രാഫിയുടെ ഡാഗ്യൂറോടൈപ്പ് രീതിയുപയോഗിച്ച് സൃഷ്ടിക്കാനായി ഏകദേശം 10 മുതൽ 15 മിനിറ്റുവരെ നിശ്ചലനായി ഇരിക്കേണ്ടി വന്നിരുന്നു. പിന്നീട് പതിയെ ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ വികസിക്കുന്നതിനോടൊപ്പം തന്നെ സെൽഫി ഗെയിമും വികസിച്ചു. വിവിധ പശ്ചാത്തലങ്ങൾക്കനുസരിച്ചുള്ള സെൽഫി മോഡുകളും സൃഷ്ടിക്കപ്പെടാൻ തുടങ്ങി. സെൽ ഫോൺ കാമറയുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് സെൽഫിയെടുക്കാനുള്ള സൗകര്യം ലഭ്യമാകാൻ തുടങ്ങി. അന്നുതൊട്ട് ഇന്നുവരെയുള്ള സെൽഫിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു.