വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ 3 പേർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിനു ശാശ്വതമായ പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.
പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ ഇന്ന് മരിച്ചിരുന്നു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരവേ മരിച്ചത്. ഇന്ന് രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്.
കാട്ടാനയെ കണ്ട് ഭയന്നോടിയ പോൾ വീണു പോവുകയും പുറകേയെത്തിയ ആന പോളിന്റെ നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നു.നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് പണിക്കാരാണ് ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചത്. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു.സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല.