Monday, April 29, 2024
spot_img

പ്രത്യാഘാതം നേരിടേണ്ടി വരും ! ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ; ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ പൗരന്റെ കപ്പലിലുള്ളത് 2 മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാർ!

ഇസ്രയേൽ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാൻ സ്ഥിഗതികൾ വഷളാക്കുന്നുവെന്നും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ലണ്ടന്‍ കേന്ദ്രമായുള്ള സൊദിയാക് മാരിടൈം എന്ന കമ്പനിയുടെ പോർച്ചുഗീസ് പതാക വഹിക്കുന്ന എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. കപ്പലിലെ 25 ജീവനക്കാരിൽ 2 മലയാളികളുൾപ്പെടെ 17 പേർ ഇന്ത്യക്കാരാണ്. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം. ഇസ്രായേലുകാരനായ ഇയാല്‍ ഓഫറിന്റെ നേതൃത്വത്തിലുള്ള സൊദിയാക് ഗ്രൂപ്പിന്റെ ഭാഗമായുള്ള കമ്പനിയാണ് സൊദിയാക് മാരിടൈം. ഹോര്‍മുസ് ഭാഗത്തേക്ക് പോകവെ ദുബായ് തീരത്താണ് ഏറ്റവും ഒടുവില്‍ കപ്പലില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചത്. കപ്പലിനെ ഇറാൻ തീരത്തേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.

കപ്പലിൽ ഇറാൻ സൈന്യത്തിൻെറ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതും കമാൻഡോകൾ കപ്പലിലേക്ക് ചാടിയിറങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ കഴിയുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിൻ്റെ നാവിക തലവൻ അലിരേസ താങ്‌സിരി ചൊവ്വാഴ്ച പറഞ്ഞിരുന്നു

സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഈ മാസം ഒന്നിന് നടന്ന ആക്രമണത്തോടെയാണ് മേഖയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിൽ ഇസ്രയേലിനെതിരേ ഇറാൻ ആരോപണമുന്നയിച്ചിരുന്നു. ഡമാസ്‌കസിലെ ഇറാൻ എംബസി ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles