Thursday, May 16, 2024
spot_img

വിവാദങ്ങൾക്ക് പിന്നാലെ ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍; ഉറ്റുനോക്കി മാധ്യമങ്ങൾ

ദില്ലി: ഓസ്‌കാർ വേദിയിൽ തന്റെ ഭാര്യയെ കളിയാക്കിയതിന് അവതാരകന്‍ ക്രിസ് റോക്കിനെ പരസ്യമായി മുഖത്തടിച്ച ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍ എത്തി. മുംബൈ എയര്‍പോര്‍ട്ടിലെ പ്രൈവറ്റ് ടെര്‍മിനലിൽ വെച്ചാണ് മാധ്യമങ്ങൾ വില്‍ സ്‌മിത്തിനെ തിരിച്ചറിഞ്ഞത്. മുംബൈയിലെ ജെ.വി മാരിയറ്റ് ഹോട്ടലില്‍ ആയിരുന്നു നടന്റെ താമസം. അന്നത്തെ സംഭവം വലിയ വിവാദമായിരുന്നു. അതിനുശേഷം ഒരു പൊതുപരിപാടിയിലും വില്‍ സ്‌മിത്ത് പങ്കെടുത്തിരുന്നില്ല. എന്നാൽ എന്തിനാണ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഒരു ഹിന്ദു സന്യാസിയും വില്‍ സ്‌മിത്തിനോടൊപ്പമുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

മാത്രമല്ല ആത്മീയ രംഗത്തെ സദ്ഗുരുവുമായിട്ടുള്ള വില്‍ സ്‌മിത്തിന്റെ സൗഹൃദം എല്ലാവർക്കുമറിയാം. അമേരിക്കയിലെ സ്മിത്തിന്റെ വീട്ടില്‍ കുടുംബസമേതം സദ്ഗുരുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്. 2019ല്‍ അദ്ദേഹം ഹരിദ്വാര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ‘സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ 2’ എന്ന സിനിമയില്‍ ഒരു അതിഥി വേഷവും ആ സന്ദര്‍ശനത്തില്‍ അദ്ദേഹം ചെയ്‌തിട്ടുണ്ട്.

അതേസമയം ഓസ്‌ക്കര്‍ വേദിയിലെ വിവാദ സംഭവത്തിന്റെ പേരിൽ വില്‍ സ്‌മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്നും രാജിവച്ചിരുന്നു. 10 വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വിൽ സ്മിത്തിനെ അന്ന് ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞിരുന്നു. ഇതാണ് പരസ്യമായ മുഖത്തടിയ്ക്ക് കാരണമായത്.

Related Articles

Latest Articles