ദില്ലി: ശൈത്യം കനക്കുന്ന സാഹചര്യത്തിൽ ജയിലുകളിലെ എല്ലാ തടവുകാർക്കും ചൂടുവെള്ളം അടിയന്തരമായി ലഭ്യമാക്കാനും 65 വയസ്സിനു മുകളിലുള്ളവർക്ക് മെത്ത നൽകാനും തീരുമാനം.ഇത് സംബന്ധിച്ച് ദില്ലി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ജയിൽ ഡിജിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദ്ദേശം നൽകി. ജയിലുകൾക്കായുള്ള അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
തിഹാർ, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ 16 സെൻട്രൽ ജയിലുകളിലെയും തടവുകാർക്ക് കുളിക്കുന്നതിനും ശുചീകരണ ആവശ്യങ്ങൾക്കും ചൂടുവെള്ളം ലഭ്യമാക്കും. 65 വയസ്സിന് മുകളിലുള്ള എല്ലാ തടവുകാർക്കും ഒരു കട്ടിൽ കൂടാതെ ഒരു മെത്തയും ലഭിക്കും. വിചാരണത്തടവുകാരായ തടവുകാർക്ക് ഈ കൊടും തണുപ്പിലും ചൂടുവെള്ളം എന്ന അടിസ്ഥാന സൗകര്യം ലഭിക്കുന്നില്ലെന്നും സ്വാധീനമുള്ള തടവുകാർക്ക് ബക്കറ്റിന് 5000 രൂപ നിരക്കിൽ ജയിലിൽ ചൂടുവെള്ളം ലഭിക്കുന്നുണ്ടെന്നും ലെഫ്റ്റനന്റ് ഗവർണർക്ക് വിവരം ലഭിച്ചിരുന്നു. ഈ കൊടും തണുപ്പിൽ പല തടവുകാരും, പ്രത്യേകിച്ച് പ്രായമായവർ, മെത്തയില്ലെന്ന് പരാതിപ്പെടുന്നതായും, അവരുടെ രോഗാവസ്ഥ വഷളാകുന്നതായും മനസിലാക്കിയ ഗവർണർ, 65 വയസിന് മേൽ പ്രായമുള്ള തടവുകാർക്ക് മെത്തകൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും രാജ് നിവാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.