മാർച്ച് നാലിന് ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൻ്റെ ആദ്യ പതിപ്പിൽ മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ ക്യാപ്റ്റനും 150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരവുമായ ഹർമൻപ്രീത് കൗർ നയിക്കും. ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈയിലെത്തിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇന്ന് ക്ലബ് അധികൃതർ ഔദ്യോഗികമായ സ്ഥിരീകരണം നൽകി.
അതെ സമയം റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഗുജറാത്ത് ജയൻ്റ്സ് ടീം ക്യാപ്റ്റനായി ഓസീസ് താരം ബെത്ത് മൂണിയെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല.
അതെ സമയം വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരെയും ടീമിലെടുക്കുന്നതിൽ ഫ്രാഞ്ചെസികൾ വിമുഖത കാണിച്ചു. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ചമരി അത്തപ്പട്ടു, ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ പുത്തൻ സ്പിൻ കണ്ടുപിടുത്തം അലാന കിങ്ങ് ,ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു.