ദില്ലി: യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിച്ചതും ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ഏപ്രില്‍ 9ന് യുപിയിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാമക്ഷേത്ര നിർമാണം, ഗുരുഗ്രന്ഥം, കർത്താർപൂർ ഇടനാഴി വികസിപ്പിച്ചത് എന്നിവയിൽ സർക്കാർ നടത്തിയ ഇടപെടലിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം നടന്നത്. ഇത് മൂന്നും ഹിന്ദു- സിഖ് മത വിഭാഗങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട വിഷയമാണെന്നും മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഇതില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്‍കിയത്. എന്നാൽ, മോദി പരാമർശത്തിൽ മാതൃക പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി.