ദില്ലി : ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ് വ്യക്തമാക്കി . ഇന്നു വൈകിട്ട് നാലിന് നവാബ്ഗഞ്ചിലുള്ള റെസ്‌ലിങ് ട്രെയിനിങ് സെന്ററിൽവച്ച് നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ബ്രിജ്ഭൂഷൺ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ജന്തർ മന്തറിൽതാരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിലാണ് ഇരുപത്തെട്ടുകാരി വിനേഷ് വെളിപ്പെടുത്തൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് സിങ്ങിനെ പുറത്താക്കണമെന്നും വിനേഷ് ആവശ്യപ്പെട്ടിരുന്നു