കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് നടപടി. കൊല്ലം ലേബർ കോടതിയിലേക്കാണ് ജസ്റ്റിസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരുന്നത്. ഈ ഉത്തരവാണ് നിയമവിരുദ്ധമല്ലെന്ന് കണ്ട് ഹൈക്കോടതി ഹർജ്ജി തള്ളിയത്. ലേബർ കോടതിയിലേത് ഡെപ്യൂട്ടീഷൻ തസ്തിക ആയതിനാൽ തന്റെ അനുമതി ചോദിക്കണമായിരുന്നു എന്ന ജഡ്ജിയുടെ നിലപാടും വാദം കേൾക്കുന്നതിനിടെ കോടതി തള്ളിയിരുന്നു.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരം എന്ന് വിലയിരുത്തിക്കൊണ്ടാണ് മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജി കൃഷ്ണകുമാർ പീഢന പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ട് ലൈംഗിക പീഢന കേസുകളിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്. പട്ടിക ജാതി പട്ടിക വർഗ്ഗ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരില്ലെന്ന നിരീക്ഷണവും വിവാദമായിരുന്നു. വ്യാപകമായ വിമർശനങ്ങളാണ് ഈ വിധിക്കെതിരെ ഉയർന്ന് വന്നിരുന്നത്.