തിരുവനന്തപുരം: യുവതലമുറയിലെ നടീ നടന്‍മാർ നടന്‍ നെടുമുടി വേണുവിന് വേണ്ട ബഹുമാനം കൊടുത്തില്ലെന്ന് നടൻ മണിയന്‍ പിള്ള രാജു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴൊന്നും അധികം ആരും വന്നിരുന്നില്ല. പണ്ട് നസീര്‍ സര്‍ അന്തരിച്ചപ്പോഴുള്ള ചിത്രങ്ങല്‍ എടുത്ത് നോക്കണം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചേര്‍ന്നായിരുന്നു അന്ന് നസീറിന്റെ ശവമഞ്ചം ചുമന്നത്. എന്നാല്‍ നെടുമുടി വേണു മരിച്ചപ്പോള്‍ പലരും വന്നില്ല. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ബന്ധങ്ങളിലുള്ല ഒരു മാറ്റം ആയിരിക്കാം ഇതിന് കാരണം.
പണ്ടൊക്കെ സിനിമ ലൊക്കേഷനിൽ എല്ലാവരും വന്ന് ചിരിയും തമാശയൊക്കെ പറഞ്ഞ് ഇരിക്കും. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞാല്‍ നേരെ കാരവാനിലേക്ക് ഓടുകയാണ്. അതിന് അകത്ത് അവര്‍ക്ക് അവരുടെ സ്വന്തം ലോകവും സ്വന്തം സ്വര്‍ഗ്ഗവുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മറ്റ് നടീനടന്‍മാരുമായൊന്നും വലിയ ബന്ധം കാണില്ലെന്നും ചാനല്‍മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറയുന്നു.
നെടുമുടി വേണുമായി ഒന്നിച്ച് 75 മുതലുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് മണിയൻ പിള്ള രാജു പറഞ്ഞു . എണ്‍പതോളം സിനിമകള്‍ ഒന്നിച്ചു ചെയ്തുകാണും. . അടുത്തിടെ ഒരുദിവസം എന്നെ വിളിച്ച് കിംസ് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ പോവുന്നതിനെ കുറിച്ച് പറയുന്നു. നാല് ദിവസം കഴിഞ്ഞ് മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ തന്നെ ശബ്ദത്തിലെ ക്ഷീണം നമുക്ക് അറിയാമായിരുന്നു. അന്നാണ് ഞാനും വേണുവും തമ്മില്‍ അവസാനമായി സംസാരിച്ചത്.
അഞ്ചാം തിയതി സംവിധായകൻ ഫാസിലുമായി ഫോണില്‍ സംസാരിച്ചതായി അറിഞ്ഞു. വേറെ ആരെ വിളിച്ചതായും അറിയില്ല. തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ മമ്മൂട്ടിയും വേണുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. അവര്‍ വന്നതോടെ മൊത്തം മലയാള സിനിമയും വന്നത് പോലെയാണ്. എന്നാലും വരേണ്ട പലരും വന്നില്ലെന്നും മണിയന്‍ പിള്ള രാജു പറയുന്നു.
നാഷണൽ അവാര്‍ഡ് കിട്ടാന്‍ 100 ശതമാനം അര്‍ഹനായ ഒരു നടനായിരുന്നു നെടുമുടി വേണു. എംജിആറിനും ശിവാജി ഗണേഷനുമൊക്കെ അവാര്‍ഡ് കിട്ടിയ ത് വളരെ താമസിച്ചിട്ടാണെന്നും താൻ അദ്ദേഹത്തോട് പറയുമായിരുന്നു. വേണു എന്ന് പറയുന്നത് ഒരു സമ്പൂര്‍ണ്ണ കലാകാരനാണ്. കേവലം ഒരു നടന്‍ മാത്രമല്ല. കാവലത്തിന്റെ തിരുവരങ്ങില്‍ നിന്നും വേണുവിന്റെ ഒരു വളര്‍ച്ചയുണ്ട്. നാടകമായാലും, നൃത്തമായാലും സംസ്കൃതമായാലും പുള്ളിക്ക് അറിവും ജ്ഞാനവുമുണ്ട്.