ഫ്ലോറിഡ : ജനുവരി 24 ന്, പൈലറ്റ് ദമ്പതികളായ ഗൗരവ് തനേജയും (ഫ്ലയിങ് ബീസ്റ്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തരാണിവർ ) റിതു രതീ തനേജയും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശത്ത് വിമാനത്തിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ ഭൂപടം വരയ്ക്കുമെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഇത് രാജ്യത്തിനോടുള്ള തങ്ങളുടെ ആദരവ് ആയിരിക്കുമെന്ന് ദമ്പതികൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. “ആസ്മാൻ മേ ഭാരത്” എന്നാണ് ഈ ആകാശ ഭൂപട വരയ്ക്കലിന് അവർ പേരിട്ടിരിക്കുന്നത്.
ക്യാപ്റ്റൻ ഗൗരവിന്.12 വർഷവും 6,000 മണിക്കൂറും പറന്ന പരിചയമുണ്ട്. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പാ എയർപോർട്ടിൽ നിന്ന് ആരംഭിക്കുന്ന ദൗത്യം ഏകദേശം 3 മണിക്കൂറുകൾ കൊണ്ടാണ് ദമ്പതികൾ പൂർത്തീകരിക്കുക. ഏകദേശം 200 നോട്ടിക്കൽ എയർമൈലുകൾ ആകാശത്ത് ഏകദേശം 350 കിലോമീറ്റർ ദൂരമാണ് ഇവർ സഞ്ചരിക്കുക. റഡാർ ഇമേജിംഗ് ഉപയോഗിച്ച് ഇവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ യാത്ര ട്രാക്കുചെയ്യാനാകും.
നേരത്തെ, തത്സമയ എയർക്രാഫ്റ്റ് മോണിറ്ററിംഗ് ആപ്പായ Flightrader24, യുഎസിലെ ഫ്ലോറിഡയ്ക്ക് മുകളിൽ സെസ്ന 172 സ്കൈഹോക്ക് വിമാനം സൃഷ്ടിച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു.