തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് കസ്റ്റംസ്. പ്രതികൾക്ക് കൂടുതൽ പേരുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.
ഇവരില്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും ഇതിനായുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയതായും കസ്റ്റംസ് അറിയിച്ചു. അതോടൊപ്പം ശിവശങ്കറെ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷം എത്തിയ ഡിപ്ലൊമാറ്റിക് ബാഗുകളുടെ വിശദാംശങ്ങൾ ഇതിനോടകം തന്നെ കസ്റ്റംസ് തേടിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവരോടാണ് വിവരം തേടിയത്. കേസിൽ കൂടുതൽ അറസ്റ്റുകള്‍ ഇനിയും ഉണ്ടാവുമെന്നും കസ്റ്റംസ് പറഞ്ഞു.