Friday, May 10, 2024
spot_img

കോവിഡ് 19 ;ഒമാനിൽ അച്ചടി പ്രസിദ്ധീകരണങ്ങൾക്ക് വിലക്ക്

മസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കി സുപ്രീം കമ്മിറ്റി യോഗം. ഞായറാഴ്ച നടന്ന യോഗം ഒമാനില്‍ പത്രങ്ങളും മാസികകളുമടക്കം എല്ലാത്തരം പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയും വിതരണവും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.

രാജ്യത്തിന് പുറത്ത് അച്ചടിക്കുന്ന പത്രങ്ങളുടെയും മാസികകളുടെയും വില്‍പനയും വിതരണവും നിര്‍ത്തിവെക്കാനും യോഗം നിര്‍ദേശിച്ചു. മാര്‍ച്ച്‌ 23 തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും.

സര്‍ക്കാര്‍ ഓഫീസുകളിലെയും ഏജന്‍സികളിലെയും ജീവനക്കാരുടെ എണ്ണം പരമാവധി മുപ്പത് ശതമാനമായി കുറക്കാന്‍ യോഗം നിര്‍ദേശിച്ചു. അടിയന്തിരാവശ്യങ്ങള്‍ക്ക് മാത്രമുള്ള ജീവനക്കാര്‍ മാത്രം ഓഫീസിലെത്തിയാല്‍ മതി.

പൊതുസ്ഥലങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. നിയമലംഘകര്‍ക്കെതിരെ അനുയോജ്യമായ നടപടി സ്വീകരിക്കും. എല്ലാ ധനവിനിമയ സ്ഥാപനങ്ങളും അടക്കാനും യോഗം നിര്‍ദേശിച്ചു.

വാണിജ്യ സ്ഥാപനങ്ങളും മറ്റും കറന്‍സി നോട്ടുകളുടെ ഉപയോഗം പരമാവധി കുറക്കണം. കറന്‍സി നോട്ടുകള്‍ വഴി രോഗം പടരാനുള്ള സാധ്യത ഏറെയാണ് എന്നതിനാലാണിത്. പകരം ഇലക്ട്രോണിക് പേയ്മെന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.

ബാങ്കുകള്‍ ധനവിനിമയ സേവനം നല്‍കണം. ‘കോവിഡ്’ മഹാമാരി വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ബാങ്കുകള്‍ കൈകൊള്ളുകയും വേണം. ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച്‌ ‘വര്‍ക്ക് ഫ്രം ഹോം’ അടക്കം സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ട നടപടിക്രമങ്ങള്‍ കൈ കൊള്ളാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് കമ്മിറ്റി നിര്‍ദേശിച്ചു.

Related Articles

Latest Articles