ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികൻ വീരമൃത്യു വരിച്ചു. രജൗരിയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യുവരിച്ചത്. ജൂണ്‍ 5 ന് ശേഷം നിയന്ത്രണ രേഖയില്‍ മരിക്കുന്ന നാലാമത്തെ സൈനികനാണിദ്ദേഹം. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക്ക് ഷെല്ലാക്രമണം നടന്നത്. അതിര്‍ത്തിയില്‍ പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാക്ക് ഷെല്ലാക്രമണം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പൂഞ്ചിലെ കൃഷ്ണ ഘട്ടിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. പാക് സൈന്യം ഈ വര്‍ഷം 1,400ല്‍ അധികം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇതിനിടെ, അനന്ത് നാഗില്‍ സൈന്യവും ഭീകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെരിനാഗ് കപ്രന്‍ വനമേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. മൂന്ന് ഭീരകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.