തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വാഹന വിപണിയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. 91 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് .അതേസമയം, പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയതിനാല്‍ ഏപ്രില്‍ മാസത്തില്‍ 91 യൂണിറ്റ് വില്‍പ്പന മാത്രമേ റോയല്‍ എന്‍ഫീല്‍ഡിന് നേടാനായുള്ളു എന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
2020 മാര്‍ച്ച് മാസത്തില്‍ 33 ശതമാനം വളര്‍ച്ച കയറ്റുമതി വില്‍പ്പനയില്‍ ഉണ്ടായെന്ന് കമ്പനി അറിയിച്ചു. 2019 മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 2,397 യൂണിറ്റുകളെ അപേക്ഷിച്ച് 3,184 യൂണിറ്റ് ഈ കാലയളവില്‍ കമ്പനി കയറ്റുമതി ചെയ്തു.നിലവില്‍ കമ്പനിയുടെ തിരുവോട്ടിയൂര്‍, ഒറഗഡാം, ചെന്നൈയിലെ വല്ലം വഡഗല്‍ പ്ലാന്റുകളും ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിതരണ ശൃംഖലകളും അടച്ചിട്ടിരിക്കുകയാണ്. 650 ഇരട്ട മോഡലുകള്‍ 25.30 ശതമാനം വളര്‍ച്ച നേടി. 1,328 യൂണിറ്റുകള്‍ 2019 മാര്‍ച്ച് മാസത്തില്‍ കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 1,664 യൂണിറ്റുകളായി വര്‍ധിച്ചുവെന്നും കമ്പനി അറിയിച്ചു.
എന്നാല്‍ ഡീലര്‍ഷിപ്പുകളൊക്കെ അടഞ്ഞുകിടക്കുമ്പോള്‍ എങ്ങനെയാണ് ഇത്രയും വണ്ടികള്‍ വിറ്റതെന്ന് വ്യക്തമല്ല. മുൻപ് വിറ്റ വണ്ടികളുടെ ബില്ലിംഗ് ഏപ്രിലില്‍ ചെയ്‍തത് ആവാനാണ് സാദ്ധ്യത എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും അടഞ്ഞു കിടക്കുകയാണ്. ശരിയായ സമയത്ത് എല്ലാ മുന്‍കരുതലുകളോടൊപ്പം പ്ലാന്റും, ഡീലര്‍ഷിപ്പും തുറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.