തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് കെട്ടിവെക്കേണ്ട ബോണ്ട് തുകയില്‍ തീരുമാനമായി. ഇരുചക്ര-മുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയാണ് കെട്ടിവെക്കണ്ടത്. നാല് ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് ബോണ്ട്. വാഹന ഉടമകള്‍ ബോണ്ട് തുക ട്രഷറികളിൽ കെട്ടിവെക്കണം. ഹൈകോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം,ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉപാധികള്‍ക്കനുസരിച്ച് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആവശ്യപ്പെടുമ്പോൾ വീണ്ടും ഹാജരാക്കാമെന്ന സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വാഹനം വിട്ടുകൊടുക്കാനായിരുന്നു ധാരണ. എന്നാൽ പുതിയ നിര്‍ദ്ദേശം എന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.