ആഗ്ര : നഗരത്തിൽ യുവ വനിത ഡോക്ടർ അതി ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തില്‍ വനിത ഡോക്ടറുടെ കാമുകനെന്ന് അവകാശപ്പെട്ട മറ്റൊരു ഡോക്ടര്‍ അറസ്റ്റിലായി. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാൾ കൊലപാതകം നടത്തിയെന്ന് യുവതിയുടെ കുടുംബം പരാതി നൽകി . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആഗ്രയ്ക്കടുത്തുള്ള എസ്എന്‍ മെഡിക്കല്‍ കോളെജിലെ ഗൈനക്കോളജി വിഭാഗം പിജി വിദ്യാര്‍ഥിനിയായ ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞതുമുതല്‍ യോഗിതയെ കോളേജില്‍ നിന്ന് കാണാതായിരുന്നു. കോളേജില്‍ യോഗിതയുടെ സീനിയറായിരുന്ന ഡോ വിവേക് തിവാരി വിവാഹാഭ്യര്‍ത്ഥന നടത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നാലെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കി. ഇതേ തുടർന്ന് കുടുംബത്തിന്‍റെ പരാതിയിന്മേൽ ഡോ. വിവേക് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം , തെരച്ചിലിനിടെ കോളേജിന് അടുത്ത് നിന്ന് തലക്കും കഴുത്തിനും മുറിവേറ്റ നിലയില്‍ യോഗിതയുടെ മൃതദേഹം കണ്ടെത്തി. ഇതിനിടെ പ്രതി കുറ്റ സമ്മതം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കാര്‍ യാത്രക്കിടെ കഴുത്തറുത്തെന്നാണ് വിവേക് വെളിപ്പെടുത്തുന്നത്. യോഗിതയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നുവെന്നും പ്രതി പറയുന്നുണ്ട്. അതേ സമയം കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.