കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം ഇന്നെത്തും. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. നിപ ബാധിച്ച് ഇതുവരെ മരിച്ചത് രണ്ട് പേരാണ്. ആറ് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. 1080 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
അതേസമയം, ജില്ലയിൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലുള്ളവർക്കടക്കം മാസ്ക്ക് കർശനമാക്കി. നിലവിൽ കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി. മേഖലയിൽ കേന്ദ്ര സംഘം കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകളാണ് കുടുങ്ങിത്. ഇന്നലെ വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും.