കൊളംബോ:വീണ്ടും സഹായഹസ്തവുമായി ഭാരതം. അയൽരാജ്യത്തെ ദുരിതം എത്രയും പെട്ടന്ന് പരിഹരിക്കുന്നതിൽ മാതൃകയായിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ. ശ്രീലങ്കയിലെ ഭക്ഷ്യക്ഷാമം ദൂരീകരിക്കാൻ 11000 ടൺ ധാന്യങ്ങളാണ് രണ്ടാം ഘട്ടമായി ഭാരതം എത്തിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പുതുവർഷ ആഘോഷത്തിൽ ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവുകതമാക്കി . ചെൻ ഗ്ലോറി എന്ന ചരക്കു കപ്പലിലാണ് അരിയും ഗോതമ്പും മറ്റ് പയറുവർഗ്ഗങ്ങളുമടക്കം ഭാരതം എത്തിച്ചിട്ടുള്ളത്. ഏപ്രിൽ 13,14 തിയതികളിലായിട്ടാണ് ശ്രീലങ്ക പരമ്പരാഗതമായി പുതുവർഷം ആഘോഷിക്കുന്നത്.
കഴിഞ്ഞ ആഴ്ച 16000 മെട്രിക് ടൺ ധാന്യങ്ങൾ എത്തിച്ചാണ് ഇന്ത്യ സഹായം നൽകിയത്. ഇതോടെ 2,70,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ നൽകിയിട്ടുള്ളത്.നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്ക് വീണ് ദ്വീപുരാജ്യം കലാപത്താലും ആഭ്യന്തര പ്രശ്‌നങ്ങളാലും പൊറുതിമുട്ടുകയാണ്. ഭരണകക്ഷികളിൽപെട്ട മന്ത്രിമാർ പലരും രാജിവെച്ചെങ്കിലും പ്രധാനമന്ത്രി ഗോതാബയ രജപക്‌സെയും പ്രസിഡന്റും സഹോദരനുമായ മഹീന്ദ രജപക്‌സെയും ഇതുവരെ രാജിവെച്ചിട്ടില്ല. എന്നാൽ ഇതിനിടെ ഒരു തിരഞ്ഞെടുപ്പിന് പകരം സജിത് പ്രേമദാസയുടെ പ്രതിപക്ഷത്തെയടക്കം മന്ത്രിസഭയിലെടുത്ത് ജനങ്ങളുടെ പ്രതീക്ഷ കാക്കാമെന്ന ഗോതബയയുടെ തന്ത്രവും പാഴായിരിക്കുകയാണ്.
അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർത്ഥികൾ ഇന്ത്യയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളിലായി രാത്രിയോടെ നിരവധി പേരാണ് രാമേശ്വരം ധനുഷ്കോടി എന്നിവിടങ്ങളിലായി എത്തി ചേരുന്നത്. ഇവർ ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടിലാണ് ധനുഷ്കോടിയിലെത്തിയത്.
ഇവരെ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അഭയാർത്ഥികളെ രാമേശ്വരത്തിനടുത്തുള്ള അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ശ്രീലങ്കയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനിയും അഭയാർത്ഥികൾ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.