കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുന്നത്. സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കം.
കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ല്‍ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഈ വ്യവസ്ഥയില്‍ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയും ചെയ്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് കോടതിയില്‍ ഹാജരായി. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് ഹാജരായത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നാണ് ബൈജു പൗലോസിനെതിരായ പരാതി.
കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.