കൊളംബോ : 12 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ശ്രീലങ്കന്‍ താരം ലാഹിരു തിരിമന്നെ. 33 കാരനായ അദ്ദേഹം ശ്രീലങ്കയ്ക്ക് വേണ്ടി 2010-ലാണ് അരങ്ങേറ്റം നടത്തിയത്. ഇതിഹാസതാരം സംഗക്കാരയ്ക്ക് പകരക്കാരനെന്ന രീതിയിലാണ് ഒരുകാലത്ത് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ പരിക്ക് മൂലം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുവാൻ തിരിമന്നെയ്ക്ക്മൂ സാധിച്ചില്ല. എങ്കിലും ട്വന്റി 20 ലോകകപ്പിലും രണ്ട് ഏകദിനലോകകപ്പിലും ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കാന്‍ താരത്തിന് സാധിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് തിരിമന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ ഞാന്‍ മികച്ച പ്രകടനമാണ് നല്‍കിയത്. ക്രിക്കറ്റിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ മാതൃരാജ്യത്തിനുവേണ്ടി സേവനം ചെയ്യാന്‍ എനിക്ക് സാധിച്ചു. വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നു. നിരവധി കാരണങ്ങള്‍ എന്നെ അതിന് നിര്‍ബന്ധിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ എനിക്ക് അവസരം തന്ന ഏവര്‍ക്കും നന്ദി’- തിരിമന്നെ കുറിച്ചു.
കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് തിരിമന്നെ അവസാനമായി ശ്രീലങ്കന്‍ ടീമിൽ കളിച്ചത്. അഞ്ച് ഏകദിനങ്ങളില്‍ നായകന്റെ കുപ്പായത്തിലും താരം കളിച്ചു. ശ്രീലങ്കയ്ക്കായി 44 ടെസ്റ്റുകളിൽ നിന്നായി 2088 റണ്‍സും 127 ഏകദിനങ്ങളിൽ നിന്ന് 3194 റണ്‍സും 26 ട്വന്റി 20മത്സരങ്ങളില്‍ നിന്നായി 291 റണ്‍സും താരം നേടി.