ഗാന്ധിനഗർ: ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മോര്‍ബി ജില്ലയിലെ സിന്‍സുദ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ സേന നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് 600 കോടി രൂപ വിലമതിക്കുന്ന 120 കിലോ ഹെറോയിൻ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്താര്‍ ഹുസൈന്‍, ഷംസുദ്ദീന്‍ ഹുസൈന്‍ സയ്യിദ്, ഗുലാം ഹുസൈന്‍ ഉമര്‍ ഭാഗദ് എന്നിവരാണ് പിടിയിലായത്. പ്രാഥമിക അന്വേഷണത്തിൽ പാകിസ്ഥാൻ ബോട്ടിലാണ് മുക്താർ ഹുസൈനും ഗുലാം ഭാഗദും ചേർന്ന് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വ്യക്തമായത്.
അതേസമയം പാകിസ്ഥാന്‍ സ്വദേശി സാഹിദ് ബഷീര്‍ ബലോച്ചാണ് മയക്കുമരുന്ന് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. ആഫ്രിക്കയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,320 കോടി രൂപയുടെ മയക്കുമരുന്നാണ് ഗുജറാത്ത് എ ടി എസ് പിടികൂടിയയത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കൂടുതലായും എത്തുന്നത്.