എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ,ആ കഥാപത്രങ്ങൾക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത ഡയലോഗുകൾ,എം ജി സോമൻ എന്ന അഭിനേതാവിനെ എക്കാലവും ഓർത്തിരിക്കാൻ മലയാളികൾക്ക് അതുമതി. അല്ലെങ്കിലും ആനക്കാട്ടിൽ ഈപ്പച്ചനെ അത്രപെട്ടെന്നൊന്നും മലയാളിക്ക് മറക്കാൻ കഴിയില്ലല്ലോ.എം ജി സോമന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഇന്ന് 25 വർഷം തികയുകയാണ്. സൗഹൃദങ്ങളും മറ്റ് ബന്ധങ്ങളും സൂക്ഷിക്കുന്നതിൽ സോമൻ പുലർത്തിയിരുന്ന കഴിവ് എടുത്തു പറയേണ്ടതാണ്പ്രത്യകിച്ച് ഒരു നടൻ എന്ന നിലയിൽ അക്കാലത്ത് തലക്കനം ഒട്ടും തന്നെ ഇല്ലാത്ത ഒരു നടനായിരുന്നു അദ്ദേഹം.
24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.
1941 സെപ്റ്റംബർ 28-നായിരുന്നു എം.ജി. സോമൻ ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി, ഒൻപതു വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തി നാടകത്തിലൂടെ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.
1973 ൽ പുറത്തിറങ്ങിയ ഗായത്രിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിലൂടെ വില്ലനായും നടനായും സഹനടനായും സിനിമാസ്വാദകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത പേരിലേക്ക് എം ജി സോമൻ പതിയെ മാറി. എംജിആറിനൊപ്പവും ഒരു ചിത്രത്തിൽ അഭിനയിച്ചു. ഏതാനും ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചു. തന്റെ 56-മത്തെ വയസ്സിൽ ആണ് മഞ്ഞപ്പിത്തത്തെത്തുടർന്ന് സോമൻ വിട വാങ്ങുന്നത് .