ഇൻഡോർ :ന്യൂസീലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ലഭ്യമായ അവസാന റിപ്പോർട്ടുകൾ പ്രകാരം 30 ഓവറുകൾ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 243 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. സെഞ്ചുറി നേടിയ ഓപ്പണർമാരായ രോഹിത് ശർമ (85 പന്തിൽ 101), ശുഭ്മൻ ഗിൽ (78 പന്തിൽ 112) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. വിരാട് കോഹ്ലിയും (10 പന്തിൽ 20), ഇഷാൻ കിഷനുമാണ് (പൂജ്യം) ഇപ്പോൾ ക്രീസിൽ.
83 പന്തുകളിൽനിന്നാണ് രോഹിത് തന്റെ 30–ാം ഏകദിന സെഞ്ചുറി നേട്ടത്തിലെത്തിയത്. ഒൻപതു ഫോറുകളും ആറ് സിക്സും ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഗിൽ 72 പന്തുകളിൽ നിന്നാണ് സെഞ്ചുറി തികച്ചത്. 13 ഫോറും, നാല് സിക്സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചുറിയാണു ഗില്ലിന്റേത്. 212 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
ഇന്നത്തെ മത്സരം ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തും.