കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് മരിച്ചത്. നാലുമാസമായി വെന്റിലേറ്ററിലായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് നവജാതശിശു ഗുരുതരാവസ്ഥയിലായതെന്നാരോപിച്ച് കുഞ്ഞിന്റെ മാതാവ് ബിന്ദു ആരോഗ്യമന്ത്രിയടക്കമുള്ള അധികൃതർക്കും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
പ്രസവ വേദനയെ തുടർന്നു ഡിസംബർ 13ന് രാത്രിയാണ് ബിന്ദുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തല പുറത്തേക്കു വരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ തനിക്ക് പരിചരണം നൽകാതെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്കു വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവന്നാണു ബിന്ദു പരാതിയിൽ ആരോപിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബിന്ദു കുഞ്ഞിന് ജന്മം നൽകിയെങ്കിലും ശ്വാസം കിട്ടാതെ തലച്ചോറിനു ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന്റെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നാണ് താലൂക്ക് ആശുപത്രി അധികൃതരുടെ വാദം