തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ആയിരക്കണക്കിന് ഇരട്ട വോട്ടർന്മാർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് എൻഡിഎ മുന്നണി ജില്ലാ കളക്ടറും വരണാധികാരിയുമായ കളക്ടർക്ക് പരാതി നൽകി. ബിജെപി ജില്ലാ പ്രസിഡൻ്റും എൻഡിഎ തിരുവനന്തപുരം കൺവീനറുമായ വി വി രാജേഷിൻ്റെ നേതൃത്വത്തിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അനൂപ് ആൻ്റണി ജോസഫ് എന്നിവരുൾപ്പെടുന്ന സംഘമാണ് കളക്ടർക്ക് ഇന്ന് പരാതി നൽകിയത്.
കാലാകാലങ്ങളായി തുടർന്ന് വന്നിരുന്ന ഈ പ്രക്രിയ മനസ്സിലാക്കി ബിജെപി ഇത്തവണ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മാത്രം 40,000 ഇരട്ട വോട്ടുകൾ ഉണ്ടെന്ന അതീവ ഗുരുതരമായ വിവരം കണ്ടെത്തിയിരുന്നു. ഭാരതത്തിലെ ജനാധിപത്യ പ്രക്രിയക്ക് തുരങ്കം വെക്കുന്നതാണ് വോട്ട് ഇരട്ടിപ്പെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. സുതാര്യമായ തെരഞ്ഞെടുപ്പ് തിരുവനന്തപുരത്ത് ഉറപ്പു വരുന്നതുന്നതിനു ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ചില രാഷ്ട്രീയപാർട്ടികളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകൾ ഇപ്പോഴും വോട്ടർ പട്ടികയിൽ നിലനിൽക്കുന്നതെന്ന് വി വി രാജേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൻ്റെയും ജനാധിപത്യ തത്വങ്ങളുടെയും സമഗ്രത സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർമാരുടെ പട്ടികയിൽ നിന്ന് ഇരട്ട വോട്ടുകൾ അതിവേഗം കണ്ടെത്തി നീക്കം ചെയ്യണമെന്നും ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.