ദില്ലി: കാബൂളിൽ ഇന്ത്യൻ വംശജനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. അഫ്ഗാൻ തലസ്ഥാനത്തെ കർത്തെ പർവൻ പ്രദേശത്താണ് സംഭവം. അൻപതുകാരനായ ബൻസൂരി ലാലിനെ അജ്ഞാതരായ അഞ്ചു പേർ ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കാറിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വിഷയത്തിൽ സഹോദരൻ ഉൾപ്പടെയുള്ള ബന്ധുക്കൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കാബൂളിലെ വ്യവസായിയാണ് ബൻസൂരി ലാൽ. രാത്രി വെയർഹൗസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് ബൻസൂരിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് വിവരം പോലീസിൽ അറിയിക്കുകയും സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. അതേസമയം വിഷയത്തിൽ ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് സമിതിയുടെ അദ്ധ്യക്ഷനായ മഞ്ജീന്ദർ സിർസ വിഷയത്തിൽ ഇടപെട്ടു. കാബൂളിലെ ബൻസൂരി ലാലിന്റെ കുടുംബത്തോട് അദ്ദേഹം സംസാരിച്ചുവെന്നാണ് വിവരം. ബൻസൂരി ലാൽ ഹിന്ദു-സിഖ് കുടുംബത്തിൽ ഉൾപ്പെട്ടയാളാണെന്ന് മഞ്ജീന്ദർ സിർസ അറിയിച്ചു. എന്നാൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ഭീകരരാണോ എന്ന സംശയവും ഉയരുന്നുണ്ട്.