ശബരിമല: ശബരിമല തീർഥാടനത്തിന് (Sabarimala) താൽക്കാലികമായി നിയന്ത്രണമേർപ്പെടുത്തിയതായി ജില്ലാ
കളക്ടർ ദിവ്യ എസ് അയ്യർ. ജില്ലയിൽ കനത്ത മഴയാണ് ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നത്.
പമ്പാ നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി തീർഥാടനത്തിന് നിയന്ത്രണമേർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ജലനിരപ്പ് കുറയുന്ന മുറയ്‌ക്ക് ഏറ്റവും അടുത്തുതന്നെ വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ കൂടിയാണ് നടപടി. രാത്രി ഒൻപത് മണി മുതലാണ് പമ്പ ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു.