ദില്ലി: പഞ്ചാബിലെ കോൺഗ്രസ് നേതാവായ നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ (Pakistan) പാകിസ്ഥാൻ പ്രേമം പുറത്ത്. ബി.ജെ.പി ദേശീയ കൺവീനർ അമിത് മാളവ്യയാണ് ഇതുസംബന്ധിച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കർതാർപൂരിന്റെ ചുമതലവഹിക്കുന്ന പാകിസ്ഥാൻ സർക്കാർ പ്രതിനിധി നേരിട്ടെത്തി സ്വീകരിക്കുന്ന വീഡിയോ സംഭാഷണവും സിദ്ധുവിന്റെ പ്രതികരണവുമാണ് പുറത്തുവിട്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തുന്ന സിദ്ധു അദ്ദേഹം തന്റെ മൂത്ത ജ്യേഷ്ഠനാണെന്ന് സ്വീകരണത്തിനിടെ ആവേശത്തോടെയാണ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഉറ്റ സുഹൃത്തിന്റെ പാകിസ്ഥാ ൻ സ്‌നേഹം ഏവരും കാണൂ. മുമ്പ് പാക് സൈനിക മേധാവി ബാജ്‌വായെ കെട്ടിപ്പിടിച്ചത് ഓർമ്മയില്ലെയെന്നും അമിത് മാളവ്യ ചോദിക്കുന്നു.
സിദ്ധുവിന്റെ വാക്കുകൾ ഇങ്ങനെ:
‘ നിങ്ങൾ നൽകുന്ന ഈ ബഹുമാനത്തിനും സ്വീകരണത്തിനും ഏറെ നന്ദിയും സന്തോഷവും അറിയിക്കുന്നു. ഇമ്രാൻ ഭായ് എന്റെ മൂത്ത സഹോദരന് തുല്യമാണ്. ഈ സ്വീകരണത്തിന് നന്ദി അറിയിക്കുക. ഞാൻ ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തോട് പറയുക. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.’ കർതാർപൂരിൽ വെച്ച് സിദ്ധു പാകിസ്ഥാൻ പ്രതിനിധികളോട് പറയുന്നതാണ് വീഡിയോയിലുള്ളത്.
ഇതിന് പാകിസ്ഥാൻ പ്രതിനിധി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘സ്വാഗതം. ഞാൻ കർതാർപൂർസാഹിബ് മേഖലയുടെ സി.ഇ.ഒ ആണ്. ഞങ്ങളുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സാഹബിന്റെ ആശംസകളാണ് നേരിട്ട് അറിയിക്കുന്നത്. താങ്കളിവിടെ വന്നതിൽ വളരെ സന്തോഷം.’ നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ കർതാർപൂരിൽ സ്വീകരിച്ച സമയത്തെ പാകിസ്ഥാൻ സർക്കാർ പ്രതിനിധിയുടെ സംഭാഷണമാണിത്. ഇതിന് മറുപടിയായാണ് സിദ്ധു ഇമ്രാൻ ഖാൻ തന്റെ മൂത്ത ജ്യേഷ്ഠനാണെന്നും പാകിസ്ഥാൻ നൽകിയ സ്വീകരണത്തിലൂടെ ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്നും മറുപടി നൽകിയത്.