ദില്ലി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ച ചെയ്യുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു,” സിദ്ദു അയച്ച കത്തിൽ പറഞ്ഞു.
അതേസമയം, അമരീന്ദര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. ക്യാപ്റ്റന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ചൊവ്വാഴ്ച രാത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അമരീന്ദർ സിംഗ് ഇടഞ്ഞു നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്.