ദില്ലി: ദില്ലിയിൽ ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ച രോഗി രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചയാളെന്ന് റിപ്പോർട്ട്. ഇയാളെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷേ ഇയാളിൽ രോഗലക്ഷണങ്ങൾ ലഘുവാണെന്നാണ് റിപ്പോർട്ട്.
കോവിഡ് ഉണ്ടാകുമ്പോഴുള്ള തൊണ്ടവേദനയും ക്ഷീണവും ശരീര വേദനയുമാണ് ഇയാളുടെ ലക്ഷണങ്ങൾ. ഇയാളുടെ സമ്പർക്ക വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ടാൻസാനിയയിൽ നിന്നുമാണ് ഇയാൾ ദില്ലിയിൽ എത്തിയത്.
അതേസമയം ഇയാളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 23 രോഗികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ 17 പേർ വിദേശ യാത്ര കഴിഞ്ഞെത്തിയ കൊവിഡ് രോഗികളാണ്. ഇവരുടെയല്ലാം ആരോഗ്യ സ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
മാത്രമല്ല നിലവിൽ രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ രോഗിയാണ് ദില്ലിയിൽ ചികിത്സയിൽ കഴിയുന്നത്. നേരത്തെ ഗുജറാത്തിലും കർണാടകയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലാണ് നാലാമത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്.