കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഫ്ളാറ്റില്‍ ചൂതാട്ടം നടന്നിരുന്നത് . നടത്തിപ്പുകാരന് ഒരു കളിയില്‍ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണ്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ചൂതാട്ടകേന്ദ്രം കണ്ടെത്തുന്നത്. കൊച്ചിയിലെ സമ്പന്നരെ ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രത്തിലെ പതിവുകാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ടിപ്‌സണാണ് വാടകയ്ക്ക് എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരേ സമയം എട്ട് പേര്‍ക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രമുഖര്‍ ഉള്‍പെടെ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ടിപ്‌സണും ഏതാനും സുഹൃത്തുക്കളും ചേർന്ന് കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുണ്ട്. ഇതിന്റെ മറവിലാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നത്. മിനി കാസിനോ ഉപകരണങ്ങൾ ഗോവയിൽ നിന്ന് എത്തിച്ചതാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെയാണ് കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടെയാണ് ചെലവന്നൂരിലെ ഫ്ളാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്.