ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ (Ranjit Srinivasan Murder) മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ എസ്ഡിപിഐ പ്രവർത്തകൻ കൂടി പിടിയിൽ. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റായ മണ്ണഞ്ചേരി പഞ്ചായത്ത് 17- ആം വാർഡിൽ ചാവടിയിൽ അബൂബക്കർ മകൻ സക്കീർ ഹുസൈനാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് ഐ.പി.എസ് നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ ഈ കേസിൽ ഇതുവരെ പിടിയിലാവരുടെ എണ്ണം 23 ആയി. പ്രതിയെ കോടതിയിൽ ഹാജരാക്കും. 12 പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കം മൊത്തം പ്രതികളുടെ എണ്ണം 25 ലധികം വരുമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളിൽ പലരും സംസ്ഥാനം വിട്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരെ പിടികൂടാൻ വൈകിയതിലും കൊലപാതക സംഘത്തിലുണ്ടായിരുന്നവരെ ഇതുവരെ പൂർണമായി പിടികൂടാത്തതിലും ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം ഇക്കഴിഞ്ഞ ദിവസം രഞ്ജിത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത എസ്‌ഡിപിഐ നേതാവ് പിടിയിലായിരുന്നു. എസ്‌ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളാണ് ഷെർനാസ് എന്ന് പോലീസ് വ്യക്തമാക്കി.