ലക്‌നൗ: വീണ്ടും ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടാനൊരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ.
ഇതോടനുബന്ധിച്ച് ശക്തമായ പ്രചാരണങ്ങളാണ് സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും (Yogi Adityanath To File Nomination From Gorakhpur Today). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.40ഓടെ യോഗി ആദിത്യനാഥ് പത്രിക സമർപ്പിക്കും. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. അഞ്ച് തവണ ഗോരഖ്പൂർ ലോക്സഭാ മണ്ഡലത്തെ യോഗി പ്രതിനിധീകരിച്ചിട്ടുണ്ട്. 1998,1999, 2004,2009,2014 എന്നീ വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് യോഗി ലോക്സഭയിലെത്തിയത്. ആദ്യമായി ലോക്സഭയിൽ എത്തുമ്പോൾ 26 വയസ്സായിരുന്നു പ്രായം. 2017ൽ 312 സീറ്റുമായി ബിജെപി അധികാരം നേടിയപ്പോൾ എംപിയായിരുന്ന യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. ഇതിനുപിന്നാലെ വൻ കുതിപ്പാണ് സംസ്ഥാനം എല്ലാ മേഖലകളിലും കൈവരിച്ചുകൊണ്ടിരിക്കുന്നത്.