ചണ്ഡീഗഡ്: രാജ്യം തന്നെ ഏറെ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് പഞ്ചാബിൽ നടക്കാനിരിക്കുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടതോടെ കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ മേഖലയിൽ ബിജെപി ഇപ്പോൾ വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഇന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പഞ്ചാബിലെത്തും(Rajnath Singh In Punjab). തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ദസൂയ, സുജൻപൂർ, ഗുരുദാസ്പൂർ ജില്ലകളിലെ തെരഞ്ഞടുപ്പ് റാലികളിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
രാവിലെ 11.55ന് ദസൂയയിലും, ഉച്ചയ്‌ക്ക് 2.15ന് സുജൻപൂരിലും, വൈകിട്ട് 3.45ന് ഗുരുജാസ്പൂരിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്‌ദേവ് സിംദ് ജിൻഡ്‌സയുടെ എസ്എഡി(സംയുക്ത്) എന്നിവരുമായി സഖ്യംചേർന്നാണ് ബിജെപി പഞ്ചാബ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. അതേസമയം കോൺഗ്രസിൽ ഇപ്പോഴും ഇവിടെ തമ്മിലടി തുടരുകയാണ്.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിൽക്കുകയാണ് പിസിസി അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു.