തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കി. സംസ്ഥാനത്തെ കോവിഡ് (Covid) കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും.
സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഓഫിസുകളിലെയും മീറ്റിങ്ങുകൾ / ട്രെയിനിങ്ങുകൾ എന്നിവ ആവശ്യമെങ്കിൽ ഓഫ് ലൈനായും നടത്താവുന്നതാണ്. എല്ലാ പൊതുപരിപാടികൾക്കും 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് കൊണ്ട് പരമാവധി 100 പേരെ വരെ പങ്കെടുപ്പിക്കുവാൻ അനുമതി നൽകുവാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തുന്നതായും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.