Tuesday, April 30, 2024
spot_img

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; അതിർത്തി രക്ഷ സേന വെടിവച്ചു, ആയുധക്കടത്തെന്ന് സംശയം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. ഉടൻ തന്നെ അതിർത്തി രക്ഷാ സേന വെടിവച്ചു. തുടർന്ന് ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോവുകയാണുണ്ടായത്. ആയുധക്കടത്തിന് വേണ്ടിയാണോ ഡ്രോൺ അതിർത്തി കടന്നെത്തിയതെന്നാണ് സുരക്ഷാ സേനയുടെ നിഗമനം.

ഇതിന് മുമ്പും സ്ഫോടക വസ്തുക്കൾ ടിഫിൻബോക്സിലാക്കി ഡ്രോണ് ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ടൈം ബോംബുകൾ മൂന്ന് ടിഫിൻ ബോക്സിലാക്കിയാണ് അതിർത്തി കടത്താനുള്ള ശ്രമം നടത്തിയത്. എന്നാൽ ബിഎസ്എഫ് ഇത് തകർക്കുകയായിരുന്നു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ് ഇന്ന് ജമ്മു കാശ്മീരിലെത്തുന്നുണ്ട്. ജമ്മു ഐഐഎമ്മിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്‌ട്രപതി വൈഷ്ണോ ദേവി ക്ഷേത്രത്തിലും സന്ദർശനം നടത്തും. കാശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദർശനം.

കഴിഞ്ഞ ദിവസവും ഇന്ത്യ–പാക് അതിർത്തിയോട് ചേർന്ന് ജമ്മു കശ്മീരിലെ കത്വയ്ക്ക് സമീപം വെടിവച്ചിട്ട ഡ്രോണിൽനിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപ്പോർട്ട്. അതിർത്തിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട ഡ്രോൺ ഞായർ പുലർച്ചെയാണ് കശ്മീർ പോലീസ് വെടിവച്ചിട്ടത്. അതിർത്തിക്ക് സമീപം പതിവു പരിശോധനകൾക്കിടെയാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പോലീസ് കണ്ടെത്തിയത്. രാജ്ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഡ്രോൺ കണ്ടത്.എന്നാൽ പോലീസ് സംഘം ഉടൻതന്നെ ഇതു വെടിവച്ചിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഴു സ്റ്റിക്കി ബോംബുകൾ ഡ്രോണിൽനിന്ന് കണ്ടെത്തിയത്. ഇതിനു പുറമെ ഏഴ് അണ്ടർ ബാരൽ ഗ്രനേഡുകളും പോലീസ് കണ്ടെത്തി. അമർനാഥ് യാത്ര മുൻനിർത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം ചാർധാം തീർഥാടകരുടെ ബസുകൾ ഉന്നമിട്ട് ഭീകരർ സ്റ്റിക്കി ബോംബുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റിക്കി ബോംബുകളുമായി എത്തിയ ഡ്രോൺ അതിർത്തിക്കു സമീപം വെടിവച്ചിട്ടത്. കൂടാതെ ഡ്രോണുകളിൽനിന്ന് കണ്ടെത്തിയ പൊതികളിൽ ലഹരി മരുന്നായിരിക്കാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരി മരുന്നും കടത്തുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. മാത്രമല്ല ശനിയാഴ്ച പൂഞ്ചിൽ കടത്താൻ ശ്രമിച്ച 44 കിലോ ലഹരി മരുന്ന് സൈന്യവും പൊലീസും ചേർന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles