ദില്ലി: രാജ്യത്തിന്റെ പതിനാറാമത് ഉപരാഷ്ട്രപതി ആരാണെന്ന് ഇന്നറിയാം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും ഫലപ്രഖ്യാപനവും ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. തുടർന്ന് ഉടൻ തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. എൻ.ഡി.എ. സ്ഥാനാർത്ഥി ജഗ്‍ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുമാണ് മത്സരരംഗത്ത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
245 രാജ്യസഭാംഗങ്ങൾക്കും 543 ലോക്‌സഭാംഗങ്ങൾക്കുമാണ് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് തെരെഞ്ഞെടുപ്പ്. രാഷ്‌ട്രപതി തെരെഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഓരോ അംഗങ്ങളുടെയും വോട്ട് മൂല്യം ഒന്ന് തന്നെയായിരിക്കും. രഹസ്യ ബാലറ്റിലൂടെയാണ് തെരെഞ്ഞെടുപ്പ് നടക്കുക. നിലവിലെ സ്ഥിതിയനുസരിച്ച് എൻ ഡി എ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറിന് തന്നെയാണ് വിജയ സാധ്യത. ബിജെപി ക്ക് മാത്രം ലോക്‌സഭയിൽ 303 വോട്ടുകളും രാജ്യസഭയിൽ 91 വോട്ടുകളുമുണ്ട്. 500 ലധികം വോട്ടുകൾ ഭരണമുന്നണി സ്ഥാനാർത്ഥി നേടും എന്ന്തന്നെയാണ് വിലയിരുത്തൽ. YSR കോൺഗ്രസ്, ബിജു ജനതാദൾ, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും ധങ്കറിനെ പിന്തുണക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേൽക്കും.