Tuesday, May 28, 2024
spot_img

പുഞ്ചിരി നിറഞ്ഞ മുഖം, മായാത്ത സൗഹൃദം; നൊമ്പരമായി വിഷ്ണുപ്രിയയുടെ റീലുകൾ

കണ്ണൂർ :നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു വിഷ്ണുപ്രിയ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. വഴിയില്‍ സൗഹൃദം പുതുക്കിയേ കടന്നുപോകൂ. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. പാനൂരിലെ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്ന വിഷ്ണുപ്രിയ സാമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു.

ശനിയാഴ്ച വിഷ്ണുപ്രിയ കൊല്ലപ്പെട്ടെന്ന വിവരമറിഞ്ഞതിന് പിന്നാലെ ഒട്ടേറെ സുഹൃത്തുക്കള്‍ വിഷ്ണുപ്രിയയുടെ ഇന്‍സ്റ്റഗ്രാം റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നൊമ്പരമാകുകയാണ് വിഷ്ണുപ്രിയയുടെ ആ റീലുകൾ.വിഷ്ണുപ്രിയ പ്രണയത്തിൽനിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്നാണു പ്രതി ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ കണ്ടെത്തി. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറി. കൊലപ്പെടുത്തണം എന്ന് ഉദ്ദേശ്യത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Related Articles

Latest Articles