പത്തനംതിട്ട:ബാറിൽ വെച്ചുണ്ടായ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ.
ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ രാജപ്പൻ ആചാരിയുടെ മകൻ മുരളീധരൻ ആചാരി (56)യെയാണ് ഇലവുംതിട്ട പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.
ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ തങ്കപ്പന്റെ മകൻ അജി (41) ആണ് കൊല്ലപ്പെട്ടത്. ചൊവ്വ ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഇലവുംതിട്ട ജംഗ്ഷനിലെ അർബൻ ബാറിന്റെ കൗണ്ടറിലേക്കുള്ള വഴിയിൽ വച്ചായിരുന്നു യുവാവിനെ മർദ്ദിച്ചത്. മുരളീധരന്റെ ബന്ധു സുന്ദരേശന്റെ കാല് 12 വർഷങ്ങൾക്ക് മുമ്പ് അജിയും മറ്റു രണ്ടുപേരും ചേർന്ന് അടിച്ചൊടിച്ചതിന്റെ വിരോധം കാരണമാണ് ബാറിൽ അജിയെ തടഞ്ഞുമർദ്ദിച്ചത്.
അടികൊണ്ട് നിലത്തുവീണ ഇയാളുടെ തല തറയിലിടിച്ചിരുന്നു. വീട്ടിലെത്തിയ ഇയാളുടെ മുഖത്തും മറ്റും നീരുവച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേസ്തിരിപ്പണിക്കാരനായ അജിക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഉടൻ തന്നെ മുരളിയെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.