മിമിക്രി മേഖലയിൽ സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത്,വേദികളിലൂടെ താരമായി മാറി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ കലാകാരിയുടെ ചിരി മാഞ്ഞൂ.ഒരു കലാകാരിയുടെ എല്ലാം മറന്നുള്ള പ്രയത്നം തന്നെയാണ് സുബിയെ മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും കരുത്തുറ്റ സ്ത്രീസാന്നിധ്യമാക്കി മാറ്റിയത്.സുബി മലയാളിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു.
കരളിന് ബാധിച്ച രോഗമായിരുന്നു പ്രശ്‌നമായത്. കരൾ മാറ്റി വയ്ക്കുന്നതിന്റെ ആലോചനകൾ നടക്കുകയായിരുന്നു. വിവാഹവും നിശ്ചയിച്ചിരുന്നു. നടി എന്നതിന് അപ്പുറം ചാനലുകളിലെ അവതരണവും ശ്രദ്ധേയമായിരുന്നു. എല്ലാ അർത്ഥത്തിലും സ്റ്റേജിനെ കീഴടക്കിയ കലാകാരിയായിരുന്നു സുബി. എല്ലാവരോടും സൗമ്യമായി ഇടപെടൽ നടത്തിയ വ്യക്തിത്വം. അപ്രതീക്ഷിതമായാണ് അസുഖം ബാധിച്ചത്. മാസങ്ങൾക്ക് മുമ്പ് ചികിൽസയിലായിരുന്നു. കലാഭവൻ അടക്കമുള്ള മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് സുബി മലയാളിക്ക് മുമ്പിലെത്തിയത്. ചിരിപ്പിക്കാൻ കഴിവുള്ള സുബിയാണ് ഏവരേയും ഞെട്ടിച്ച് യാത്രയായത്.
ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിൽസിച്ചിരുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.