മിർപൂർ : ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യിൽ കുറഞ്ഞ സ്‌കോറിൽ ഒതുങ്ങിയിട്ടും വിജയം പൊരുതി നേടി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 96 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വിജയലക്ഷ്യത്തിന് 8 റൺസകലെ 87 റൺസെടുത്തു പുറത്തായി. നാല് ഓവറുകളിൽ നിന്ന് ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ മലയാളിതാരം മിന്നുവിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി. മിന്നുവിന്റെ ഓരോവർ മെയ്ഡനായിരുന്നു. രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 95 റണ്‍സേ നേടാൻ സാധിച്ചുള്ളൂ. 4 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തിൽ 19), യാസ്തിക ഭാട്യ (13 പന്തിൽ 11), ദീപ്തി ശർമ (14 പന്തിൽ 10), അമൻജ്യോത് കൗർ (17 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ.
ഷെഫാലി വർമയെറിഞ്ഞ 20–ാം ഓവറില്‍ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. ഈ ഓവറിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഷെഫാലി കത്തിക്കയറിയതോടെ ഇന്ത്യയെ വിജയത്തിലെത്തി.