ഉത്തർപ്രദേശ് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. അടുത്ത മന്ത്രിസഭാ യോഗം അയോദ്ധ്യയിൽ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന്റെ തീയതി ഉടൻ തന്നെ പ്രഖ്യാപിക്കും. ഇതാദ്യമായാണ് യു.പി സർക്കാരിന്റെ മന്ത്രിസഭാ യോഗം അയോദ്ധ്യയിൽ ചേരുന്നത്. ഇതിന് മുമ്പ് പ്രയാഗ്‌രാജിലും വാരാണസിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗങ്ങൾ നടന്നിരുന്നു.
അതേസമയം, അടുത്ത വർഷം ജനുവരി 22 നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ എട്ടടി ഉയരമുള്ള സ്വർണ്ണം പൂശിയ മാർബിൾ സിംഹാസനത്തിൽ, രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുക. അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ലോകമെമ്പാടുമുള്ള ഭക്തർക്ക് തത്സമയം കാണുവാൻ സാധിക്കും. എല്ലാ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ക്ഷേത്രങ്ങളിൽ ടെലിവിഷൻ സ്‌ക്രീനുകൾ സ്ഥാപിക്കാൻ രാമക്ഷേത്ര ട്രസ്റ്റ് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ കരകൗശല വിദഗ്ധരാണ് സിംഹാസനം നിർമിക്കുന്നത്. ഇത് ഡിസംബർ 15-ന് ഇത് അയോദ്ധ്യയിലെത്തും. സിംഹാസനത്തിന്
എട്ടടി ഉയരവും മൂന്നടി നീളവും നാലടി വീതിയുമുണ്ടാകും. കൂടാതെ, ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ താഴത്തെ നില ഡിസംബർ 15നകം പൂർത്തിയാകുമെന്നും ഒന്നാം നിലയുടെ 80 ശതമാനം ജോലികളും പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.